Friday, September 5, 2014

തെരുവ് കോമാളി.


തെരുവിലെ വ്യാപാര ശാലക്ക് മുന്നിലെ
കോമാളി ഞാനൊരു കുടവയറൻ 
പാതാള ദേശത്തു വാഴുന്ന എന്നെയും   
കോമാളിയാക്കിയീ വ്യാപാരികൾ
തെരുതെരെ തിരപോലെ അലറിമറിയുന്ന
തെരുവോരമെല്ലാം  മിഴിയുഴിഞ്ഞ്
വെയിൽകൊണ്ട്  നാവു വരണ്ടുപോയ്‌
മെല്ലെ ഞാൻ കുടവയർ തൊട്ട്തടവിനിൽപ്പൂ
കള്ളവും ചതിയും പൊളിവചനങ്ങളും
ഉള്ളൊരു മേടക്ക് കാവൽ നിൽപ്പൂ
തെല്ലിട നേരം കഴിഞ്ഞിതാ ശാന്തമാം  
തെന്നലെൻ അരികത്തൊഴുകിവന്നു 
  വെള്ള നിറമുള്ള കാറിൽനിന്നങ്ങനെ
മൂന്നുപേർ മെല്ലെ ഇറങ്ങി വന്നു
ഭാര്യയും ഭർത്താവൂമാണവർ പിന്നൊരു 
കുട്ടികുറുമ്പിയും കൂട്ടിനുണ്ടേ
കൊച്ചരിപല്ല് പുറത്തുകാട്ടി ചിരി -
-ച്ചച്ചന്റെ കൈപിടിച്ചെന്നെ നോക്കും
കുട്ടികുരുന്നിനോടായി ഞാൻ ചോദിച്ചു
അറിയുമോ എന്നെ നീ കൊച്ചു പെണ്ണെ..?
പണ്ടെങ്ങോ മാമല നാടു ഭരിച്ചൊരു
അസുരനാം രാജൻ മഹാബലി ഞാൻ
അസുരനാണെങ്കിലും പാവം വിദൂഷകൻ
മീശയിതൊന്നിലും കാര്യമില്ല 
പറയുനീ എന്തുണ്ട് ഓണവിശേഷങ്ങൾ
അഴകുള്ള പൊന്നോണ തുമ്പി പെണ്ണെ
എവിടന്നു വന്നു നീ എവിടേക്കു പോണു നീ 
അവിടെല്ലാം പൊന്നോണ പൂ വിരിഞ്ഞോ.?
കാക്കപൂ തുമ്പപൂ ചെത്തിപൂ മഞ്ഞയും-
- ചോപ്പും കലർന്നുള്ള കൊങ്ങിണി പൂ.
കൂട്ടുകാരൊത്തു  നീ ചേമ്പില കുമ്പിളിൽ
നിറയുവോളം പോയി പൂ ഇറുത്തോ..?
പൊൻകതിർ ചാഞ്ചക്കം ആടി മറിയുന്ന 
വയലേല കാണ്ടുവോ കൊച്ചു പെണ്ണെ
കോടി ഉടുത്തുവോ തൈമാവിൻ കൊമ്പിലെ  
ഊഞ്ഞാലിലാടി തിമിർത്തുവോ നീ 
തുമ്പി തുള്ളുന്നത് കണ്ടുവോ പൈതലേ
തുമ്പപൂ ചോറിനാൽ സദ്യ ഉണ്ടോ..?
  ഉച്ചക്ക് ഒന്നു മയങ്ങിയ  നേരത്ത് 
മുത്തശി നല്ലൊരു കഥ പറഞ്ഞോ 
മുറ്റത്തെ പൂക്കളം സ്വപ്നത്തിൽ കണ്ടുവോ   
പാടെ മറന്നങ്ങുറങ്ങിയോ നീ   
സമയമുണ്ടാകുമോ വന്നിടാനെൻ  കൊച്ചു   
 വീട്ടിലേക്കൊന്നു ഞാൻ കൊണ്ടുപോകാം  
അവിടെയുമുണ്ടല്ലോ കുട്ടികുരുന്നൊന്ന് 
കായവറുത്തതും കാത്തിരിപ്പൂ  
അവളുടെ ഓണനിറവിനായാണു ഞാൻ 
കോമാളി വേഷം അണിഞ്ഞു നിൽപ്പൂ 
അവളുടെ പൂങ്കവിൾ വിടരുവാനാണു ഞാൻ 
പൊരിവെയിൽ കൊണ്ട് വിയർത്തുനിൽപ്പൂ 
നേന്ത്രവാഴകുല കൂമ്പിലെ പൂവിന്റെ 
മധുരിമ പോലെന്റെ കൊച്ചു മോള്  
പോരുമോ  അവളോട്‌ കൂട്ടൊന്ന്  കൂടുമോ 
പറയാത്തതെന്തു നീ കൊച്ചു പെണ്ണെ.?
സ്മാർട്ട്ഫോണിൻ ക്യാമറ കണ്ണെന്റെ
നേരേക്ക്  വിറയാതെ ഒന്നുമിന്നിച്ചു കൊണ്ട്
തളതളം താളത്തിൽ തുള്ളി കളിച്ചവൾ
അച്ഛന്റെ കൈപിടിച്ചടിവച്ചു പോയ്‌ 
അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

************